2016, ജനുവരി 20, ബുധനാഴ്‌ച

കണി

ശ്രീ അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ കവിതകള്‍ എന്ന പുസ്തകത്തിലെ ആദ്യകവിത 

സമയമിതുതാനെന്നറിയിച്ചു ഭംഗിയില്‍
ശയനം കഴിഞ്ഞെഴുന്നേറ്റു വെളുപ്പിനേ
വെളിവോടെ രചിക്കുക നല്‍വരമോതി നീ!
കലിതകുതുകം ഞാനെടുത്തിതു തൂലിക!!

മലകള്‍തന്‍ ഭംഗി കാണിച്ചുകൊണ്ടെന്നെ നീ
അലമലമിതേറെയായ് നേരമെന്നോതവെ
മരതകമണിഞ്ഞെഴും ശോഭയില്‍ മാമല-
ച്ചെരിവിലൂടെത്തിക്കളഗാനമോതിടും

പുഴയും മുകളിലെത്തൂമാരിവില്ലുമെന്‍
മനമതിന്‍ തൈമാവിലെത്തിടും പക്ഷിയും
അകളങ്കമാര്‍ന്ന കുതൂഹലത്തോടെ ഞാന്‍
വിഷുവിന്നുതന്നെയെന്നോര്‍ത്തു സംതൃപ്തിയില്‍!

പുഴയുടെ സമീപമുള്ളോരെന്റെ പള്ളിയില്‍
പലതവണ പ്രാര്‍ഥിപ്പതിന്നു പോകുമ്പൊഴും
ഭഗവദ്വചനങ്ങള്‍ പങ്കുവയ്ക്കുമ്പൊഴും
സഫലമീ സംതൃപ്തി ലഭ്യമല്ലെങ്കിലും

ഒരുനിമിഷമിക്കാഴ്ച കണ്ടുണര്‍ന്നീടവെ
പെരിയ സംതൃപ്തിയില്‍ തൂലികയ്‌ക്കൊക്കെയും
ഒരു കണിയുമില്ലാതടഞ്ഞൊരെന്‍ മാനസ-
ക്കുരുവികള്‍ പറക്കുന്നിതദ്രിതന്‍ മീതെയായ്!

മഹിതമൊരു കാവ്യം രചിച്ച മഹാകവി-
പ്രതിഭയുടെ പ്രതിമയെന്‍ നാട്ടിലുയരവെ
ശ്രുതിചരഗണം ശുദ്ധമാകാശവീഥിയില്‍
പ്രതിനിമിഷമീക്ഷിച്ചു പാടുന്നു പൈങ്കിളി

കനകരഥമേറട്ടെ കാവ്യപ്രതിഭകള്‍
കവിതകളൊഴുക്കട്ടെ, കാവ്യം നിറയ്ക്കട്ടെ,
കളരവമൊഴുക്കട്ടെ കാനനച്ചോലകള്‍
കരവിരുതു കാട്ടട്ടെ കൃഷകരവരൊക്കെയും.

അസുലഭമതാം ഗന്ധമാളും ലവംഗവും
കഠിനതരമീട്ടിയും തേക്കും വനങ്ങളും
മൃദുപവനനൂയലാടും മണിപ്പാടവും
പുഴകള്‍ പ്രവഹിക്കുന്ന പാഴ്മണല്‍ത്തിട്ടയും

അലകടലു തഴുകുമെന്‍ കേരളം കണ്‍മിഴി-
ച്ചിവിടെയൊരു കാഴ്ച കാണാന്‍ കണിയായിതേ!
ശുഭശകുനമാണിന്നെനിക്കു ഞാന്‍ കൈവച്ച
ലിപികളുയിര്‍കൊള്ളുന്നു നൂതനഭംഗിയില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ