2013, മേയ് 29, ബുധനാഴ്‌ച

നിസ്സംഗത

എന്തൊരു നിസ്സംഗത നിനക്കി? ന്നെന്തേ നിന്റെ
ചിന്തയും സംവേദന സ്പര്‍ശിനികളും മൃത-
മാകുവാന്‍? വേദാന്തത്തിന്‍ ശുഷ്‌ക്കമാം പഥങ്ങളി-
ലേകതാനമാം താളം! സംഗീതമില്ലാ നിന്നില്‍!!

അറിയൂ: മരവിപ്പും അരതീഭാവങ്ങളും
മരണം, ജീവന്‍ മൃതിയണിയും കറുപ്പിലോ 
ഇരുളിന്‍ പരപ്പിലോ ഉണര്‍വായ് മാറില്ലതു
കരളിന്‍തുടിപ്പാകാന്‍ ആര്‍ദ്രതയനിവാര്യം!

2013, മേയ് 27, തിങ്കളാഴ്‌ച

ആനക്കാര്യം



ചാക്കോ സി. പൊരിയത്ത് 
 
ആനയൊന്നുമല്ലിതെന്നറിയാമെന്നാകിലു-
മാകെയൊരുഷ്ണം, കോച്ചിപ്പിടുത്ത, മിപ്പാതയില്‍
ആനയിട്ടൊരിച്ചൂടാറാത്ത വസ്തുവെപ്പോലും
പേടിക്കാനുപബോധമനസ്സു മന്ത്രിക്കുന്നു!
ഇത്രയ്ക്കു ഭയമില്ല ദൈവത്തെപ്പോലും, ദയാ-
ചിത്തനാണവിടുന്നെന്നറിവുള്ളവര്‍ നമ്മള്‍.
തെറ്റുകളേഴ,ല്ലെഴുപതുവട്ടവും ക്ഷമി-
ച്ചെപ്പൊഴും സ്‌നേഹിക്കുന്ന കാരുണ്യപാരാവാരം...
ദൈവത്തിന്‍ കാര്യം വേറെ, ആനതന്‍ കാര്യം വേറെ,
ആവുകില്‍ വഴിമാറിപ്പോകുന്നതല്ലോ ബുദ്ധി!
തന്‍തലപ്പൊക്കമെന്തെന്നറിയും മദയാന-
യ്‌ക്കെന്തിനു കാരുണ്യാദി മൃദുലവികാരങ്ങള്‍!
വന്‍തടി, യനായാസം മാറ്റുവോന്‍ താനെന്നുള്ള
ചിന്തയിലഭിരമിച്ചങ്ങനെ ഞെളിയുവോന്‍
തനിക്കുതുല്യംതാനേയുള്ളെന്ന മഹാഗര്‍വില്‍
ഭ്രമിക്കുമധികാരമത്തുമുണ്ടവന്നുള്ളില്‍.
പെട്ടെന്നെങ്ങാനും ചെന്നു ചാടൊലാ മുന്നില്‍, മദം
പൊട്ടിനില്ക്കുകയാണെന്നെപ്പൊഴും ബോധം വേണം!

ഒട്ടുകാലമിങ്ങനെ നിന്നോട്ടെ, മദപ്പാടു
വിട്ടൊഴിയവെ, വര്‍ഷമങ്ങനെ കൊഴിയവെ
കൊച്ചൊരു മരക്കൊമ്പും പൊക്കുവാന്‍ കഴിയാതെ 
ഈച്ചയാട്ടുവാന്‍ തുമ്പിയനക്കാനാവാതെയും
മസ്തകം കുനിച്ചൊരു നില്പുനില്ക്കുമന്നിവന്‍
ഉത്തരം തിരയുന്ന ചോദ്യചിഹ്നമെന്നപോല്‍.

അതു പിന്നത്തെക്കാര്യ; മിപ്പോഴീ വഴിയോര-
ത്തൊതുങ്ങിപ്പതുങ്ങി നാം തടി കാക്കുക നന്ന്....! 

2013, മേയ് 14, ചൊവ്വാഴ്ച

ചെല്ലമ്മ അതിരമ്പുഴയുടെ രണ്ടു കവിതകള്‍


ആര്? 


ഈ മനസ്സിന്റെ നൈര്‍മല്യം കെടുത്തുവാന്‍
ഇന്നിവിടെത്തിയതാര്?
തോല്‍ക്കാത്ത വീഥികള്‍ തോറും ഞെരിഞ്ഞിലിന്‍
മുള്ളു വിതറിയതാര്?

സ്‌നേഹനീര്‍ക്കുമ്പിള്‍ ജലത്തിലും പാഷാണ-
ഭസ്മം കലക്കിയതാര്?
ദാഹിച്ചുനില്ക്കും പഥികന്‍ പൊരിച്ചിലില്‍
വീണു പിടയുന്നു, കണ്ടോ?

നന്മതന്‍ ഗോപുരവാതില്ക്കല്‍ത്തന്നെയാം
തിന്മയാം വേതാളം നില്‍ല്പ്പൂ
ദംഷ്ട്രകള്‍ കാട്ടി ഭയപ്പെടുത്തും വിധം
 
മാര്‍ഗമടഞ്ഞു നില്ക്കുന്നു


മാനസപുഷ്പം
മഞ്ഞിന്‍കണികപോല്‍ മിന്നിത്തിളങ്ങുന്ന
മാനസപുഷ്പത്തിലല്ലോ
കണ്ണുനീരുപ്പു നുണഞ്ഞവള്‍, കണ്ണകി
 
പൂമ്പാറ്റയായണയുന്നു

നിര്‍മ്മലചിന്താമധു നുകര്‍ന്നീടവെ
കണ്ണകി സൗമ്യയായ് മാറും
കാതരഭാവം മനസ്സിന്റെ ചെപ്പിലെ
 
നീര്‍മണി മുത്താക്കി മാറ്റും

എന്നും പ്രതീക്ഷതന്‍ മുറ്റത്തു നില്ക്കുന്ന
 
മാനസപുഷ്പമാണല്ലോ
നിത്യം കവിതയായ് പൂക്കുന്നതിങ്ങുവ-
ന്നാസ്വദിച്ചീടുവിന്‍ നിങ്ങള്‍!

2013, മേയ് 13, തിങ്കളാഴ്‌ച

സമന്വയം


വി.ജെ.വടാച്ചേരി

അകത്തല്ലീശ്വരന്‍
, പുറത്തല്ലീശ്വരന്‍
അലിഞ്ഞിരിക്കുന്നു നിശ്ശൂന്യതതന്നില്‍
എനിക്കുള്ളീശ്വരന്‍ ത്രിമൂര്‍ത്തിനാമമായ് 
നിനക്കുള്ളീശ്വരന്‍ ത്രിയേക ദൈവമായ്
 
അവനുമുണ്ടീശ, നവന്റെയള്ളാഹു!
ഒരിടത്തുമില്ലാതെവിടെയുമുണ്ടായ്
ഒളിഞ്ഞിരിപ്പവന്‍ പരാപരന്‍ ദൈവം!!

കടലലകളില്‍ ലവണമെന്നപോല്‍
ലയിച്ചിരിപ്പവന്‍ ദയാപരനീശന്‍
അവനെ നാം വൃഥാ തെരുവോരങ്ങളില്‍
ത്രിശൂലച്ചോട്ടിലോ കുരിശിന്‍ മൂട്ടിലോ
ശശികലയുടെ പടം വരഞ്ഞതാം
കുടത്തിനുള്ളിലോ ധനങ്ങളര്‍പ്പിച്ചു
കരഗതമാക്കാന്‍ ശ്രമിപ്പിലാകുമോ?


നിനയ്ക്കില്‍ മാരിവില്‍ നിറങ്ങളേഴുമേ
ഹിരണ്മയന്‍തന്റെ കൊടികളല്ലയോ?
മഴവില്ലു കടഞ്ഞതിന്‍ നവനീതം
കരസ്ഥമാക്കുമ്പോള്‍ ഹിരണ്മയരൂപം
മനുഷ്യനേത്രങ്ങള്‍ കവര്‍ന്നുകൊണ്ടെങ്ങോ
അകന്ന ദൃശ്യ്മായ് മറഞ്ഞുപോകുന്നു!
മരണത്തിന്‍ സൈറണ്‍ മുഴക്കം തീരുമ്പോള്‍
ശരിക്കു നേര്‍ക്കുനേര്‍ക്കവനെക്കണ്ടിടാം!!

അകത്തുനിന്നവന്‍ പുറത്തിറങ്ങുമ്പോള്‍
പുറത്തുനിന്നോനുമകത്തിരുന്നോനും
ഒരുവനാണെന്നതറിഞ്ഞിടാനാവും!
അവസാനമാരാന്‍ മിഴിയിണകളെ
തഴുകിച്ചേര്‍ക്കുമ്പോഴവനും ഞാനുമായ്
ലയിച്ചുചേര്‍ന്നിട്ടൊരനന്വയമാകും!!