2016, ജനുവരി 24, ഞായറാഴ്‌ച

സ്മൃതിസുഗന്ധം

ചാക്കോ സി. പൊരിയത്ത്

'മീഡിയാ ഹൗസ് 'കോഴിക്കോട് പ്രസിദ്ധീകരിച്ച 
'പച്ചില പഴുതില' എന്ന കവിതാസമാഹാരത്തിലെ 
ആദ്യ കവിതയാണിത്.

കാപ്പിപ്പൂവിന്‍ പരിമളമേന്തിയ
കാറ്റേ, കുഞ്ഞിക്കാറ്റേ, നിന്നുടെ
കാണാച്ചിറകടി കേട്ടെന്‍ കരളി ല്‍ 
പുതുപുളകം വിരിയുന്നു, നിന്നെ-
പ്പുണരാനെന്റെ മനം പിടയുന്നു...

എങ്ങോനിന്നിവിടത്തിലണഞ്ഞി,നി
എങ്ങോട്ടെന്നു പകച്ചുഴലും ഞാന്‍
എങ്ങോ വച്ചുമറന്നേനൊരു മു-
ജ്ജന്മത്തിന്റെ വിനീതസ്മൃതിയാ-
മെന്നെ;ത്തേടിയെടുത്തതു നീയേ...

ആ മധുരോദാരാര്‍ദ്രസ്പര്‍ശന-
മാത്മാവില്‍ക്കുളിര്‍മാരി പൊഴിക്കെ
നീരവമുണരുന്ന,നുഭൂതികള്‍ത ന്‍
ആയിരമങ്കുര,മവിടെയൊരുര്‍വര
നടനവിലാസമരങ്ങേറുന്നൂ...

(എങ്കിലു,മിനിയുമുണങ്ങാതുള്ളൊരു
മുറിവില്‍, മാമകമൂകസ്മൃതികളി-
ലെങ്ങോപൊട്ടിയകന്നു വിതുമ്പും
തന്ത്രികളില്‍, പരിമൃദുലകരാംഗുലി
ചെന്നുതൊടുന്നതു നിന്റേതല്ലോ...!)

പാരുവിരിച്ചൊരു ശയ്യയിലെന്നെ
വാനം താണുപുതപ്പിക്കുമ്പോള്‍
ആരും കാണാതെന്നുടെ ചിമിഴി-
ന്നായിരമറകള്‍ നിറച്ചീടട്ടേ
ആ മൃദുപദവിന്യാസധ്വനിയാല്‍...

1 അഭിപ്രായം: