2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

നിങ്ങള്‍ കാവലാള്‍*

ചാക്കോ സി. പൊരിയത്ത്

അലറിക്കുതിക്കുന്ന കാട്ടാറൊന്നതിന്‍ മീതേ
പലക പൊട്ടിപ്പൊളിഞ്ഞുള്ളൊരു തടിപ്പാലം
കെട്ടുപൊട്ടിയാടുന്ന കൈവരി; കാല്‍വയ്പുകള്‍
പെട്ടുപോകുമാറെങ്ങും പാലത്തില്‍ വിടവുകള്‍
അടിയില്‍ പെരും ചുഴി, യതിനപ്പുറത്തതാ,
അടികാണുവാനാവാക്കയത്തിന്‍ നിസ്സംഗത...!

അക്കരെപ്പോകാന്‍ പാലം കടക്കാന്‍ തുടങ്ങയാ-
ണിക്കുരുന്നുകള്‍; നിങ്ങള്‍ കാവലാളുകളായി
നിഷകളങ്കരാമിവര്‍ക്കൊപ്പമുണ്ടാകേണമേ,
ശക്തമാം കരങ്ങളാല്‍ കുഞ്ഞിക്കൈ പിടിക്കണേ...
ഇമ്മഹാ പ്രവാഹത്തില്‍ കാലിടറി വീഴാതെ
അമ്മതന്‍ കരുതലോടിവരെക്കാക്കേണമേ...
യാത്രതീരുവോളവം മിഴിചിമ്മാതെ, ചുണ്ടില്‍
പ്രാര്‍ഥനാമന്ത്രങ്ങളോടിവരെക്കാക്കേണമേ...

*ഇന്ന് അധ്യാപകദിനം. എല്ലാ ഗുരുജനങ്ങള്‍ക്കുമായി ഈ രചന സമര്‍പ്പിക്കുന്നു.

അനുകവിത

ജോസാന്റണി

കാല്‍തൊട്ടു വണങ്ങുമ്പോള്‍ തലയില്‍ കരംവച്ചാല്‍
പണ്ടനുഗ്രഹം! ഇപ്പോള്‍ കരങ്ങള്‍കോര്‍ത്താല്‍മാത്ര-
മാണനുഗ്രഹമെന്നു കാണിച്ചുതന്നോരെന്റെ
ഗുരുവിന്നരുളിന്നു നേരട്ടെ നേരാം വഴി!!

മൊഴിയാല്‍ വഴി കാട്ടി മിഴികള്‍ തുറക്കുവാന്‍
മഴപോല്‍ വര്‍ഷിക്കുന്ന കാരുണ്യം പുഴ, നമ്മള്‍
ഒഴുകിച്ചെന്നീടേണ്ടൊരാനന്ദക്കടലിന്റെ
യഴകില്‍ച്ചേരും പുഴ! അതല്ലീ കല്ലോലിനി!!



2 അഭിപ്രായങ്ങൾ:

  1. നല്ല ഒരു കവിത.
    ചില അവ്യക്തതകള്‍. തലക്കെട്ടിലൊരു നക്ഷത്രചിഹ്നം. അടിക്കുറുപ്പിനെ കാണുന്നുമില്ല.?
    മുകളില്‍ പൊരിയത്തുസാറ്, താഴെ ജോസാ്ന്റണി, ഇടയില്‍ പാവം കവിത. കവിതേ നീ ആരുടെ. ?

    അടികാണുവാനാവാക്കയത്തിന്‍ നിസ്സംഗത...! ഇതു വായിച്ചപ്പോള്‍ തോന്നി ജോസാ്ന്റണി പൊരിയത്തുസാറിനെക്കുറിച്ചെഴുതിയതാണെന്ന്,


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വട്ടമറ്റം സാറിനു വളരെ നന്ദി! സംശയങ്ങള്‍ പരിഹരിക്കാന്‍ ലേ ഒട്ടില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
      മുഖ്യകവിത പൊരിയത്തു സാര്‍ എല്ലാ ഗുരുക്കന്മാര്‍ക്കുമായി എഴുതിയത്. അനുകവിത ഗുരു നിത്യചൈതന്യയതിയുടെയും ഇസ്താക്കുസാറിന്റെയും എന്റെ അധ്യാപകന്‍കൂടിയായ പൊരിയത്തുസാറിന്റെയും ഗുരുസങ്കല്പവിമര്‍ശം മനസ്സില്‍വച്ചുകൊണ്ട് ഞാന്‍ എഴുതിയത്‌

      ഇല്ലാതാക്കൂ