2011, ഡിസംബർ 20, ചൊവ്വാഴ്ച

ഡാമില്ലാതെയും വെള്ളം കൊടുക്കാം!


സഹൃദയ സമിതി, പാലാ


മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാതെതന്നെ നിലവിലുള്ള വൃദ്ധമായഡാം പ്രവര്‍ത്തനരഹിതമാക്കുക (ഡീക്കമ്മീഷന്‍), അതേസമയം തമിഴ്‌നാടിന് ഇപ്പോഴത്തെയളവില്‍ വെള്ളംകൊടുക്കുകയും ചെയ്യുക എന്ന പരിഹാരമാര്‍ഗ്ഗമാണ് ഏറ്റവും അപകടരഹിതവും യുക്തിസഹവുമായിട്ടുള്ളത്. വേണമെന്നു വച്ചാല്‍ മുല്ലപ്പെരിയാറില്‍ വലിയൊരു അണക്കെട്ടില്ലാതെതന്നെ, വലിയൊരു ജലസംഭരണി നിലനിര്‍ത്താതെതന്നെ തമിഴ്‌നാടിന് വേണ്ടത്ര വെള്ളംകൊടുക്കാന്‍ കഴിയും എന്നാണ് അറിവുള്ളവര്‍ പലരും കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് 50-60 അടി ജലനിരപ്പില്‍ വച്ചുതന്നെ ആവശ്യമായത്ര തുരങ്കങ്ങളുണ്ടാക്കി ജലം തമിഴ്‌നാട്ടിലേയ്ക്ക് കൊടുക്കുകയും തമിഴ്‌നാടിന്റെ പ്രദേശങ്ങളില്‍ കൊണ്ടുപോയി വികേന്ദ്രീകൃതമായി ജലം സംഭരിക്കുകയും ചെയ്യുക എന്നതാണ് ശാശ്വതമായ ഈ പരിഹാരമാര്‍ഗ്ഗം. താരതമ്യേന വളരെചെറിയ ജലാശയം മാത്രം നിലനിര്‍ത്തുകയാണെങ്കില്‍, ഭൂകമ്പത്താല്‍ ഡാം തകരുകയാണെങ്കില്‍പോലും ആളപായം ഉണ്ടാകാതിരിക്കും.
മുകളില്‍പറഞ്ഞ പരിഹാരമാര്‍ഗ്ഗം ഭീകരമായ ദുരന്തസാധ്യത ശാശ്വതമായി ഒഴിവാക്കും എന്നതിനുപുറമെ ഇപ്പോള്‍ ജലാശയത്തിനടിയിലായിരിക്കുന്ന ആയിരക്കണക്കിനേക്കര്‍ സ്ഥലം നമുക്കു കരഭൂമിയായി ലഭിക്കും. അവിടെ സസ്യജാലങ്ങളും മൃഗങ്ങളും ജീവിച്ചു തുടങ്ങും. കുറെയേറെ പ്രദേശങ്ങളില്‍ പുതുതായി ജനജീവിതവും കൃഷിയും സാധ്യമാകും.
വളരെക്കാലമായി ചിലരെങ്കിലും മുന്നോട്ടുവച്ചിട്ടുള്ളതാണ് മേല്‍പ്പറഞ്ഞ ആശയം. എങ്കിലും അടുത്തയിടെ സി.ആര്‍.നീലകണ്ഠനാണ് 'ജനശക്തി'യിലും, 'മാതൃഭൂമി' ഡിസംബര്‍ 11 ന്റെ വാരികയിലും ഒരേസമയത്തു പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തിലൂടെ ഇതിനു പുതിയ ബഹുജനശ്രദ്ധയും പ്രസക്തിയും ഉണ്ടാക്കിയെടുത്തതെന്നു തോന്നുന്നു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് സമരത്തോട് അനുഭാവം രേഖപ്പെടുത്തിയ മേധാപട്ക്കറും ഇതേ നിര്‍ദ്ദേശമാണ് അവരുടെ പ്രസംഗത്തില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 18 ന്റെ മാതൃഭൂമി വാരികയില്‍ ഡോ. എ. ലത, 'അണക്കെട്ടുവേണ്ട, പോംവഴിയുണ്ട്' എന്ന ലേഖനത്തിലൂടെ ഈ വിഷയം യാഥാര്‍ത്ഥ്യബോധത്തോടെയും വിദഗ്ദ്ധമായും നമ്മുടെ മുമ്പില്‍ ഉന്നയിക്കുന്നു.
ഇനിയിപ്പോള്‍, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ആശങ്കയുള്ളവരോ, ഇക്കാര്യത്തില്‍ സമരത്തിനിറങ്ങിയിട്ടുള്ളവരോ ആയ മുഴുവന്‍ പേരും, പറഞ്ഞു ശീലിച്ച 'പുതിയ ഡാം' എന്ന വാക്കിനുപകരം, 'അണക്കെട്ടില്ലാതെ, കേരളീയരുടെ സുരക്ഷയുറപ്പാക്കി തമിഴ്‌നാടിനു വെള്ളം' എന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളുകയും അങ്ങനെ ആവശ്യപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ അടിയന്തിരമായി മുന്നോട്ടുവരുകയുമാണു വേണ്ടത്.
സഹൃദയ സമിതി
മുല്ലപ്പെരിയാര്‍ പ്രശ്‌നസംബന്ധമായി ഓരോകാലത്തും ഓരോദിവസവും നടക്കുന്ന സംഭവങ്ങള്‍ സഹൃദയ സമിതി ശ്രദ്ധാപൂര്‍വ്വം പഠിക്കുകയായിരുന്നു. സ്ഥിരവും, സാങ്കേതികമായി സാധ്യവുമായ പരിഹാരമാര്‍ഗ്ഗമോ ആശ്വാസപ്രദമായ നിര്‍ദ്ദേശങ്ങളോ ഒരുഭാഗത്തുനിന്നും ഉണ്ടാകുന്നില്ലല്ലോ എന്ന ദുഃഖവും സമിതിക്കുണ്ട്. ഈയവസ്ഥയിലും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന അനേ്വഷണത്തില്‍ പുതിയ ചില അഭിപ്രായങ്ങള്‍ (സി.ആര്‍. നീലകണ്ഠന്‍, ഡോ.എ. ലത) കാണുകയും അടിയന്തിരമായി എക്‌സിക്യൂട്ടീവ് യോഗംചേരുകയും ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഡേറ്റകള്‍ സംഭരിച്ചിട്ടുള്ള ജോണി പ്ലാത്തോട്ടത്തിനെ കമ്മിറ്റിയംഗമെന്ന നിലയില്‍ തുടര്‍ന്നുള്ള അടിയന്തിരനടപടികള്‍ക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. (ഫോണ്‍-9446203858).
കരാറില്‍ ഇനിയും 875 വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കുന്നു എന്ന് നാം ഓര്‍ക്കണം. പുതിയ ഡാം പണിയാനാണ് ഭാവമെങ്കില്‍ എത്ര എണ്ണം പണിയേണ്ടി വരും? അങ്ങനെവരുമ്പോള്‍ പുതിയഅണക്കെട്ടിനല്ല പ്രാധാന്യം. പുതിയ ജലവിനിയോഗരീതികള്‍ക്കാണ്. പെരിയാറ്റിലെയും വൈഗയിലെയും നീരൊഴുക്കു വര്‍ദ്ധിപ്പിക്കാനാണ് ഇനി കേരളവും തമിഴ്‌നാടും ഒരുമിച്ചു ശ്രമിക്കേണ്ടത്. രണ്ടു സംസ്ഥാനങ്ങളും ഒരു സംസ്ഥാനമാണെന്നു ചിന്തിച്ചാല്‍ എന്തു ചെയ്യുമോ അതാണ് ചെയ്യേണ്ടത്. ചപ്പാത്തിലെ സമരപ്പന്തലില്‍ ആദ്യവര്‍ഷം തന്നെ പിന്തുണ പ്രഖ്യാപിച്ച് ദിവസം മുഴുവനും സത്യാഗഹം നടത്തിയ പാലാ സഹൃദയസമിതിയുടെ ഏകകണ്ഠമായ അഭിപ്രായം ഉചിതമായ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതാണെന്നും തീരുമാനിച്ചു.
തീയതി : 18-12-2011 രവി പാലാ (പ്രസിഡന്റ്) 

1 അഭിപ്രായം: